
‘തനിക്കെതിരായ സംഘപരിവാര്‍ ആക്രമണം കുറച്ച് നാള്‍ തുടരും, മടുക്കുമ്പോള്‍ നിര്‍ത്തിക്കോളും’: റാപ്പര്‍ വേടന്‍
ബിജെപി നേതാവ് എൻഐഎക്ക് പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി റാപ്പർ വേടൻ. ബിജെപി നേതാവ് എൻഐഎക്ക് നൽകിയ പരാതി വൈകിയതിലാണ് തനിക്ക് അത്ഭുതം തോന്നിയതെന്ന് വേടൻ പറഞ്ഞു. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കൊച്ചിയിലെത്തിയപ്പോഴാണ് വേടൻ്റെ പ്രതികരണം. നാല് വർഷം മുമ്പുള്ള പാട്ടിനെതിരെയാണ് എൻ ഐ എയ്ക്ക് പരാതി ലഭിച്ചത്. അത് അന്ന് തന്നെ പ്രശ്നമാകുമെന്നാണ് കരുതിയത്. പ്രശ്നമാകുമെന്ന് ഉദ്ദേശിച്ചുകൊണ്ടുതന്നെയാണ് ചെയ്തതെന്നും വേടൻ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാറാണ് വേടനെതിരെ പരാതി നൽകിയത്. ‘വോയിസ് ഓഫ് വോയിസ്‌ലെസ്’ എന്ന ഗാനത്തിൽ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടെന്നാണ് ആരോപണം.
‘അന്ന് തന്നെയിത് പ്രശ്നമാകുമെന്നാണ് കരുതിയത്. കുഴപ്പമൊന്നുമില്ല. ഞാനത് ഉദ്ദേശിച്ചുകൊണ്ടുതന്നെ ചെയ്തതാണ്. സംസാര സ്വാതന്ത്ര്യമുള്ള രാജ്യമാണല്ലോ. ആരെ വേണമെങ്കിലും വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഇവിടുണ്ട്. ആ ഒരു വിശ്വാസത്തിലാണ് ഞാനത് ചെയ്തത്. കുറച്ചുകാലത്തേക്കേ ഇങ്ങനെ പിന്തുടരൂ. അവർക്ക് മടുക്കുമ്പോൾ അവർ പൊക്കോളും. ഞാൻ എന്തായാലും പാട്ട് നിർത്താൻ പോണില്ല. ഇത് പ്രശ്നമായി എടുത്തുകഴിഞ്ഞാൽ ജീവിക്കേണ്ടേ, പാട്ട് എഴുതുന്നതിൽ കോംപ്രമൈസും കാര്യങ്ങളൊന്നുമില്ല.രണ്ട് മാസം കൂടി കഴിഞ്ഞാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരികയല്ലേ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ ഇതിനകത്തുണ്ടാകാം. എന്താണെന്ന് കറക്ടായി എനിക്കറിയില്ല. നമുക്ക് പേഴ്സണലി കുഴപ്പങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് ഒരുപാട് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് എന്നെ വിളിക്കുന്നുണ്ട്.
സോഷ്യൽ മീഡിയ അങ്ങനെ ഉപയോഗിക്കുന്നയാളല്ല ഞാൻ. ഞാൻ കുറച്ച് നാളായി ഓടാൻ തുങ്ങിയതാണ്. ഇപ്പോൾ രണ്ടുമൂന്നാഴ്ചയായി സമാധാനമായി വീട്ടിലിരിക്കാൻ കഴിഞ്ഞിട്ടുണ്ട്. തൊണ്ടയ്ക്ക് ഇച്ചിരി പ്രശ്നമുണ്ട്. രണ്ട് മാസത്തെ ഗ്യാപ്പിന് ശേഷമേ ബാക്കിയുള്ള ഷോയുടെ കാര്യത്തിലൊക്കെ തീരുമാനമെടുക്കുകയുള്ളൂ. ജനങ്ങൾക്ക് നമ്മളോട് ഇഷ്ടമുണ്ട്. ഭയങ്കര ഊർജമുണ്ട്. പിന്നെ അത് വലിയ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം കാത്തുസൂക്ഷിക്കേണ്ടതായിട്ടുണ്ട്’- വേടൻ വ്യക്തമാക്കി.