
ബോക്സ് ഓഫീസില്‍ നമ്പര്‍ 2! ‘തുടരും’ 35-ാം ദിനം നേടിയത്
മലയാളത്തിലെ എക്കാലത്തെയും വലിയ മൂന്നാമത്തെ കളക്ഷന്‍ എന്ന നേട്ടത്തിലേക്കാണ് മോഹന്‍ലാല്‍ ചിത്രം തുടരും എത്തിയത്. ഏപ്രില്‍ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് അതിവേഗമാണ് പ്രേക്ഷകരുടെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചത്. സമീപകാല മലയാള സിനിമയില്‍ വിവിധ പ്രായ വിഭാഗങ്ങളില്‍ പെട്ട പ്രേക്ഷകര്‍ എത്തിയതും ഏറ്റവുമധികം റിപ്പീറ്റ് ഓഡിയന്‍സിനെ നേടിയതും ഈ ചിത്രമാണ്. റിലീസിന്‍റെ 36-ാം ദിനമായ ഇന്നാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചത്. തിയറ്ററുകളില്‍ കാണികളെ നേടിക്കൊണ്ടിരുന്ന സമയത്തുതന്നെയാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചത്. ഒടിടി പ്രഖ്യാപനം കളക്ഷനെ ബാധിച്ചുവെങ്കിലും ചിത്രം ബോക്സ് ഓഫീസിനെ ചലിപ്പിക്കുന്നുണ്ടായിരുന്നു. ഒടിടി റിലീസിന് തൊട്ടുതലേദിവസമായ ഇന്നലെയും ചിത്രം കാണാന്‍ തിയറ്ററുകളില്‍ ജനം എത്തി എന്നതാണ് കൗതുകകരമായ കാര്യം. ഇപ്പോഴിതാ റിലീസിന്‍റെ 35-ാം ദിനമായ ഇന്നലത്തെ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
ട്രാക്കര്‍മാരായ വാട്ട് ദി ഫസിന്‍റെ കണക്ക് പ്രകാരം ചിത്രം കേരളത്തില്‍ നിന്ന് ഇന്നലെ നേടിയത് 30 ലക്ഷം രൂപയാണ്. അവരുടെ തന്നെ കണക്ക് പ്രകാരം കേരള ബോക്സ് ഓഫീസില്‍ ഇന്നലത്തെ രണ്ടാം സ്ഥാനവും തുടരുമിന് തന്നെയാണ്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയാണ് (ഏഴാം ദിനം) ബോക്സ് ഓഫീസില്‍ ഇന്നലെ ഒന്നാം സ്ഥാനത്ത്. 80 ലക്ഷമാണ് ചിത്രത്തിന്‍റെ നേട്ടം. മൂന്നാം സ്ഥാനത്ത് ഡിറ്റക്റ്റീവ് ഉജ്ജ്വലനും (ഏഴാം ദിനം) നാലാം സ്ഥാനത്ത് പ്രിന്‍സ് ആന്‍ഡ് ഫാമിലിയും (21-ാം ദിനം). പടക്കളം ആണ് അഞ്ചാം സ്ഥാനത്ത്. ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ 24 ലക്ഷവും പ്രിന്‍സ് ആന്‍ഡ് ഫാമിലി 23 ലക്ഷവും പടക്കളം 20 ലക്ഷവുമാണ് ഇന്നലെ കേരളത്തില്‍ നിന്ന് നേടിയത്. ഒടിടി റിലീസിന്‍റെ തൊട്ടുതലേദിവസവും തുടരും നേടിയ ബോക്സ് ഓഫീസ് പ്രതികരണം ചിത്രം നേടിയ ജനപ്രീതി എത്രത്തോളമായിരുന്നെന്നതിന്‍റെ തെളിവാകുന്നുണ്ട്
ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.