വേറിട്ട വേഷപ്പകർച്ചയ്ക്ക് മോഹൻലാൽ..!! “കണ്ണപ്പ” വരുന്നു…
1 min read

വേറിട്ട വേഷപ്പകർച്ചയ്ക്ക് മോഹൻലാൽ..!! “കണ്ണപ്പ” വരുന്നു…

മലയാള സിനിമയ്ക്ക് തുടരെ ബ്ലോക്ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ചിരിക്കുകയാണ് മോഹൻലാൽ. എമ്പുരാനിലൂടെ അധോലോക നായകനായ എബ്രഹാം ഖുറേഷി ആയിരുന്നുവെങ്കിൽ തുടരുമിലൂടെ സാധാരണക്കാരനായ ഷൺമുഖനായിട്ടായിരുന്നു മോഹൻലാൽ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. തുടരും കേരളത്തിൽ മാത്രം 100 കോടി ക്ലബ്ബിൽ അടക്കം ഇടംപിടിച്ച് മുന്നേറുന്നതിനിടെ മോഹൻലാൽ മറ്റൊരു സിനിമയുമായി എത്തുകയാണ്.

വിഷ്ണു മഞ്ചു നായകനായെത്തുന്ന കണ്ണപ്പയാണ് ആ ചിത്രം. സിനിമയിൽ മോഹന്‍ലാല്‍ പ്രധാനപ്പെട്ടൊരു വേഷമാണ് കൈകാര്യം ചെയ്യുന്നത്. പ്രഭാസ്, അക്ഷയ്കുമാര്‍, മോഹന്‍കുമാര്‍, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ വമ്പന്‍ താരനിരയും കണ്ണപ്പയിലുണ്ട്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ജൂൺ 27ന് തിയറ്ററുകളിൽ എത്തും.

ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന മോഹൻലാൽ എല്ലാ വേഷങ്ങളിലും, ഭാഷകളിലും, തലമുറകളുടെ ഇഷ്ടതാരമായി നിരന്തരം സ്വയം പുതുക്കിയിട്ടുണ്ട്. കണ്ണപ്പയിൽ, നിഗൂഢതയും ശക്തിയും കലർന്ന വേഷം ഏറ്റെടുത്തിരിക്കുന്ന അദ്ദേഹത്തിന്‍റെ രംഗങ്ങള്‍ ലോകം മുഴുവൻ ചർച്ചയാകുന്നതും ഏവരേയും സ്വാധീനിക്കുന്നതും ആയിരിക്കുമെന്നാണ് സിനിമാവൃത്തങ്ങളിൽ നിന്നുള്ള സൂചന.

 

ഇന്ത്യൻ പുരാണങ്ങളുടെയും ഭക്തിയുടെയും പശ്ചാത്തലത്തിൽ, ശിവനോടുള്ള അചഞ്ചലമായ സ്നേഹവും, അദ്ദേഹത്തെ ഭക്തിയുടെ അനശ്വര പ്രതീകമാക്കി മാറ്റിയ ഇതിഹാസ ഭക്തന്‍റെ യാത്രയുമാണ് കണ്ണപ്പ പറയുന്നത്. കാലാതീതമായ വിശ്വാസത്തിനും വീരോചിതമായ ത്യാഗത്തിനും ഊന്നൽ നൽകി വിഷ്ണു മഞ്ചുവാണ് ചിത്രം നിർമ്മിക്കുകയും പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്യുന്നത്.

മോഹൻലാലിനെ പോലൊരു മുതിർന്ന സൂപ്പർസ്റ്റാറിനെ ചിത്രത്തിൽ ഉൾപ്പെടുത്തുന്നത് ഒരു സ്വപ്ന സാഫല്യമാണെന്നും ചിത്രത്തിലേക്ക് ഒരു ദിവ്യ സാന്നിധ്യവും എന്തെന്നില്ലാത്തൊരു തീവ്രതയും അദ്ദേഹത്തിന്‍റെ വരവോടെ കൈവന്നുവെന്നും വിഷ്ണു പറഞ്ഞിരുന്നു. മോഹൻലാലും വിഷ്ണു മഞ്ചുവും തമ്മിൽ ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ കണ്ണപ്പ ഇതിനകം ഏറെ ചർച്ചാവിഷയമാണ്. മാത്രമല്ല ദക്ഷിണേന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം ഇത് ചരിത്ര നിമിഷമാണെന്നും പലരും പ്രശസിച്ചിട്ടുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും ഏറ്റവും ആകർഷകമായ ചില സ്ഥലങ്ങളിൽ ചിത്രീകരിച്ച കണ്ണപ്പയുടെ ആത്മീയ ആഴത്തിനും വൈകാരികമായി പ്രതിധ്വനിക്കുന്ന ആഖ്യാനത്തിനും ലോകോത്തരമാനമാണുള്ളത്.