‘അമ്മ’ പ്രസിഡന്റ് സ്ഥാനം: മോഹൻലാൽ ഇല്ല, മത്സരരംഗത്ത് 6 പേര്‍
1 min read

‘അമ്മ’ പ്രസിഡന്റ് സ്ഥാനം: മോഹൻലാൽ ഇല്ല, മത്സരരംഗത്ത് 6 പേര്‍

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തെര‍ഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആറ് മത്സരാർത്ഥികൾ. ജഗദീഷ്, ശ്വേത മേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് ആ മത്സരാർത്ഥികൾ. നടൻ ജോയ് മാത്യുവിന്റെ പത്രിക തള്ളി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ച് പേരാണ് മത്സരിക്കുന്നത്. ബാബുരാജ്, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവര്‍ മത്സരിക്കും

അതേസമയം, അമ്മ തെരഞ്ഞെടുപ്പിൽ 93 പത്രികകളാണ് ലഭിച്ചിരിക്കുന്നത്. സൂക്ഷ്മ പരിശോധന തുടങ്ങിയിട്ടുണ്ട്. ആരോപണ വിധേയരായവർ മാറിനിൽക്കുന്നതാണ് മര്യാദ എന്ന് അനൂപ് ചന്ദ്രൻ പറഞ്ഞു. സംഘടനയുടെ മാഹാത്മ്യം മനസ്സിലാക്കി മൂല്യമുള്ളവർ രംഗത്ത് വരണം. ശുദ്ധമുള്ള അമ്മയാക്കി നല്ല അമ്മയാക്കി മാറ്റാൻ എല്ലാവരും ഒരുമിക്കണം. താനും മത്സരിക്കുന്നുണ്ടെന്നും അനൂപ് ചന്ദ്രൻ നേരത്തെ പറഞ്ഞു. എന്നാൽ ആരോപണ വിധേയർക്കും മത്സരിക്കാമെന്നാണ് സംഘടന അംഗമായ നടി സരയു പറഞ്ഞത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകൾ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സരയു വ്യക്തമാക്കി.

ഇതിനിടെ സംഘടനയുടെ തലപ്പത്തേക്ക് ഇല്ലെന്ന് ആസിഫ് അലി വ്യക്തമാക്കിയിട്ടുണ്ട്. സംഘടനയുടെ അംഗമായി നില്‍ക്കാനാണ് ആഗ്രഹമെന്നും പുതിയ താരങ്ങള്‍ നേതൃനിരയിലേക്ക് വരണമെന്നും ആസിഫ് അലി പറഞ്ഞു. “അമ്മ എന്ന സംഘടന ആവശ്യമാണ്. കൂടുതലും നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതും ആളുകള്‍ ചോദ്യം ചെയ്തിട്ടുള്ളതും. പക്ഷേ സംഘടന ചെയ്യുന്ന ഒരുപാട് നല്ല കാര്യങ്ങളുണ്ട്. ഇത്രയും വര്‍ഷം അതില്‍ നിന്നൊരാളെന്ന നിലയില്‍ എനിക്കത് അറിയാം. സംഘടനയുടെ തലപ്പത്തേക്ക് പുതിയ ആളുകള്‍ വരേണ്ട ആവശ്യമുണ്ട്. അതിന് അനുയോജ്യരായിട്ടുള്ളവര്‍ വരണം. സംഘടനയുടെ തലപ്പത്തേക്ക് വരാന്‍ ഞാന്‍ അനുയോജ്യനല്ല. എന്‍റെ ആശയവിനിമയം വളരെ മോശമാണ്. ഞാന്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കാത്ത ആളാണ്. ഒരു സംഘടനയില്‍ നില്‍ക്കുമ്പോള്‍ കുറച്ചുകൂടി മര്യാദയുള്ള ആളാണ് വേണ്ടത്” എന്നായിരുന്നു ആസിഫ് അലിയുടെ വാക്കുകള്‍. ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു നടന്‍റെ പ്രതികരണം.