“പടങ്ങൾ കിട്ടുന്നില്ല; സംവിധാനം ചെയ്യാനിരുന്ന പടത്തിൽ നിന്ന് ഗോകുലം പിന്മാറി”: ഉണ്ണി മുകുന്ദൻ്റെ മാനേജർ
1 min read

“പടങ്ങൾ കിട്ടുന്നില്ല; സംവിധാനം ചെയ്യാനിരുന്ന പടത്തിൽ നിന്ന് ഗോകുലം പിന്മാറി”: ഉണ്ണി മുകുന്ദൻ്റെ മാനേജർ

ഉണ്ണിമുകുന്ദനെതിരെ കടുത്ത ആരോപണമാണ് നടന്‍ മര്‍ദ്ദിച്ചുവെന്ന് പൊലീസില്‍ പരാതി നല്‍കിയ വിപിന്‍ കുമാര്‍ നടത്തിയത്. ഒരു പതിറ്റാണ്ടിലേറെ സിനിമ രംഗത്ത് പരിചിതമായ പിആര്‍ കണ്‍സള്‍ട്ടന്‍റാണ് വിപിന്‍ കുമാര്‍. കഴിഞ്ഞ കുറച്ചുകാലമായി വിപിനാണ് ഉണ്ണിമുകുന്ദന്‍റെ സിനിമ പബ്ലിക് റിലേഷനും മറ്റും കൈകാര്യം ചെയ്യുന്നത്. ഉണ്ണി മുകുന്ദന്‍റെ അടുത്തകാലത്ത് ഹിറ്റായ മാര്‍ക്കോയില്‍ അടക്കം ചെറിയ വേഷങ്ങളും ഇദ്ദേഹം ചെയ്തിട്ടുണ്ട്.

താന്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നും പാര്‍ക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തിയാണ് മര്‍ദ്ദിച്ചത് എന്നാണ് വിപിന്‍ പറയുന്നത്. തന്‍റെ ഗ്ലാസ് ചവുട്ടിപ്പൊട്ടിക്കുകയും ചെയ്തു എന്നാണ് വിപിന്‍ പറയുന്നത്. തന്നെ അസഭ്യം പറഞ്ഞതായും വിപിന്‍ ആരോപിക്കുന്നുണ്ട്. “ആറുവര്‍ഷമായി ഉണ്ണിക്കൊപ്പം ജോലി ചെയ്യുന്നയാളാണ് ഞാന്‍. പല കളിയാക്കലുകളും കേട്ടാണ് നിന്നത്. അടുത്തകാലത്ത് പുള്ളിക്ക് പല ഫസ്ട്രേഷനും കാര്യങ്ങളും ഉണ്ട്. മാര്‍ക്കോയ്ക്ക് ശേഷം ഒരു പടം കറക്ടായി കിട്ടിയിട്ടില്ല. ഗെറ്റ് സെറ്റ് ബേബി പരാജയപ്പെട്ടു. പുള്ളി സംവിധാനം ചെയ്യാനിരുന്ന പടത്തില്‍ നിന്നും ഗോകുലം പിന്‍മാറി. ഇത്തരം പല ഫസ്ട്രേഷനുണ്ട്. ഇതെല്ലാം കുടെയുള്ളവരോടാണ് തീര്‍ക്കുന്നത്” വിപിന്‍ പറഞ്ഞു.

പുള്ളിയുടെ കൂടെയുണ്ടായിരുന്നവര്‍ ഒന്നും ഇപ്പോള്‍ ഒപ്പമില്ല. ഇപ്പോ എല്ലാം എനിക്ക് കേള്‍ക്കാന്‍ പറ്റില്ലല്ലോ. എല്ലാത്തിനും ഒരു പരിധിയുണ്ടല്ലോ. ഞാന്‍ ഒരു പ്രമോഷന്‍ കണ്‍സള്‍ട്ടന്‍റാണ്. 18 കൊല്ലമായി ഈ സിനിമ രംഗത്തുണ്ട്. നരിവേട്ട എന്ന സിനിമ ഞാന്‍ പ്രവര്‍ത്തിച്ച സിനിമയാണ്. അതിനെ അഭിനന്ദിച്ച് ഞാന്‍ പോസ്റ്റിട്ടു. അത് ഉണ്ണിക്ക് ഇഷ്ടപ്പെട്ടില്ല. രാത്രി തന്നെ വിളിച്ച് എന്നോട് ഈ മാനേജര്‍ പരിപാടി വേണ്ടെന്ന് പറഞ്ഞു. ഞാനും ഓകെ പറഞ്ഞു” വിപിന്‍ തുടരുന്നു.

പിന്നീടാണ് ഫോണില്‍ വിളിച്ച് താഴെ വരാന്‍ പറഞ്ഞ് മര്‍ദ്ദിച്ചത്. ഞാന്‍ പേയ്ഡ് മാനേജര്‍ അല്ല. ഞാന്‍ അഞ്ഞുറോളം ചിത്രങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. പുള്ളിയുടെ പ്രശ്നങ്ങളായിരിക്കാം ഇതിനെല്ലാം കാരണം. വിപിന്‍ പറ‌ഞ്ഞു.