
മലയാളത്തിന്റെ നിത്യവിസ്മയത്തിന് ഇന്ന് 65ആം പിറന്നാൾ
അഭിനയകലയുടെ വിശിഷ്ട പാഠപുസ്തകം കൂടിയാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. വൈവിധ്യപൂര്‍ണമായ കഥാപാത്രങ്ങളെ ഇത്രമേല്‍ അനായാസമായും സ്വാഭാവികമായും അഭിനയിച്ച് ഫലിപ്പിച്ച ചുരുക്കം ചിലനടന്മാരേ സിനിമാലോകത്ത്തന്നെ ഉള്ളു. വളരെ കുറഞ്ഞ സമയംകൊണ്ട് കഥാപാത്രത്തിനകത്തേക്ക് പ്രവേശിച്ച് എഴുത്തുകാരനും സംവിധായകനും സങ്കല്പിച്ചതിനപ്പുറത്തേക്ക് കടന്ന് കഥാപാത്രത്തെ വ്യാഖ്യാനിക്കാന്‍ മോഹൻലാലിന് അനായാസം സാധിക്കും. മെയ് 21 ന് മഹാനടന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് മലയാളക്കര.
നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടന വിസ്മയമാണ് മോഹൻലാൽ. തിരനോട്ടത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാകാൻ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു.
വില്ലനിൽ നിന്ന് നായകസ്ഥാനത്തേക്കുളള മോഹൻലാലിന്റെ വളർച്ച മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചു. അന്നുമുതൽ ഇന്നുവരെ കാഴ്ചയുടെ രസതന്ത്രം ഒരിക്കലും മടുപ്പിക്കാതെ മോഹൻലാൽ എന്ന മഹാനടൻ മലയാളിക്ക് മുൻപിൽ നിറഞ്ഞാടുകയാണ്.സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾക്ക് പുറമെ പദ്മശ്രീയും പദ്മഭൂഷണും നൽകി രാജ്യം ആദരിച്ചു. മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം വളർന്ന് മലയാള സിനിമയുടെ കലാമൂല്യം കേരളത്തിനും ഇന്ത്യയ്ക്കും പുറത്തെത്തിച്ചു മോഹൻലാലെന്ന മഹാപ്രതിഭ. വൈവിധ്യപൂര്‍ണമായ കഥാപാത്രങ്ങളെ ഇത്രമേല്‍ അനായാസമായും സ്വാഭാവികമായും അഭിനയിച്ച് ഫലിപ്പിച്ച ചുരുക്കം ചില നടന്മാനിൽ ഒരാളാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ.
ലോകത്തെ മുഴുവൻ മോഹിപ്പിക്കുന്ന അഭിനയ പ്രകടനം കാഴ്ചവെച്ച് നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോളമന്, തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്, നാടോടിക്കാറ്റിലെ ദാസന്, ചിത്രത്തിലെ വിഷ്ണു, കിരീടത്തിലെ സേതുമാധവന്, കമലദളത്തിലെ നന്ദഗോപന്, ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്, വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടന്‍, സ്ഫടികത്തിലെ ആടുതോമ, തന്മാത്രയിലെ രമേശന് നായര്‍, ഭ്രമരത്തിലെ ശിവന്‍കുട്ടി… അങ്ങനെയങ്ങനെ എന്നെന്നും ഓർക്കാൻ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച് മലയാളത്തിന്റെ നിത്യവിസ്മയം മോഹൻലാൽ ജൈത്രയാത്ര തുടരുകയാണ്.